News

ഖാർഗെയോട് തോൽക്കുമെന്ന് അറിഞ്ഞിട്ടും മത്സരിച്ചു, രണ്ട് കാരണങ്ങളുണ്ട്; തുറന്നുപറഞ്ഞ് ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ വർക്കിംഗ് കമ്മിറ്റി അംഗമായതല്ലാതെ മറ്റൊരു മാറ്റവും തനിക്ക് പാർട്ടിയിൽ ഉണ്ടായിട്ടില്ലെന്ന് ശശി തരൂർ എംപി. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിൽ തനിക്ക് ഒരു കുറ്റബോധവുമില്ല. നോമിനേഷൻ ദിനം വരെ ജയിക്കാൻ പോകുന്നില്ലെന്ന അറിഞ്ഞിട്ടാണ് മത്സരിച്ചതെന്നും തരൂർ വ്യക്തമാക്കി. തോൽക്കുമെന്ന് അറിഞ്ഞിട്ടും മത്സരിച്ചതിന് പിന്നിലെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശശി തരൂരിന്റെ വാക്കുകളിലേക്ക്.. ‘കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് ശേഷം എനിക്ക് പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. മത്സരിച്ചതിൽ എനിക്ക് ഒരു കുറ്റബോധവുമില്ല. നോമിനേഷൻ ദിനം വരെ എനിക്കറിയാം ഞാൻ ജയിക്കാൻ പോകുന്നില്ലെന്ന്. ആ കാലത്തുള്ള പ്രധാനപ്പെട്ട വർക്കിംഗ് കമ്മിറ്റി അംഗങ്ങളാണ് മല്ലികാർജുൻ ഖാർഗെയുടെ നോമിനേഷൻ ഫോം ഒറ്റക്കെട്ടായി ഒപ്പിട്ടത്. ഞാൻ മത്സരിക്കാൻ ആഗ്രഹിച്ചവർ‌ കൂടി, ഖാർഗെയുടെ ഫോമിൽ ഒപ്പിട്ടപ്പോൾ സ്പഷ്ടമായ ഒരു സന്ദേശം കിട്ടി. ഇത് പാർട്ടിയുടെ താൽപര്യമാണ്. തീരുമാനമാണ്. അതിൽ മാറ്റം ഉണ്ടാകാൻ പോകുന്നില്ല.ചിലർ കരുതി ഞാൻ പത്രിക പിൻവലിക്കുമെന്ന്. എന്നാൽ പിൻവലിക്കാതെ ഞാൻ മത്സരിച്ചതിന് പിന്നിൽ രണ്ട് കാരണങ്ങളുണ്ട്. അതിൽ ഒരു കാരണം, പാർട്ടിക്കുള്ളിൽ ഒരു ആഭ്യന്തര ജനാധിപത്യം ഉണ്ടെന്ന് തെളിയിക്കണം.

പാർട്ടിയെ സംബന്ധിച്ച് നല്ലൊരു കാര്യമാണത്. രണ്ടാമത്തെ കാര്യം, എന്നോട് സംസാരിച്ച സാധാരണക്കാരായ പാർട്ടി പ്രവർത്തകർ. അവരുടെ ശബ്ദം കേൾപ്പിക്കാൻ നല്ലൊരു അവസരമായിരുന്നു. പ്രചാരണ സമയത്ത് ഞാൻ നടത്തിയ വാർത്താ സമ്മേളനങ്ങളിൽ ഞാൻ പറഞ്ഞ പല കാര്യങ്ങളും സാധാരണക്കാരായ പാർട്ടി പ്രവർത്തകർ മുന്നോട്ടുവച്ച കാര്യങ്ങളായിരുന്നു.140 വർഷത്തെ കോൺഗ്രസിന്റെ ചരിത്രത്തിൽ എന്റെ അത്ര വോട്ട് കിട്ടി ആരും തോറ്റിട്ടില്ല. ശരദ് പവാർ, രാജേഷ് പൈലറ്റ് എന്നിവർക്കൊക്കെ കിട്ടിയതിനേക്കാൾ വോട്ട് എനിക്ക് ലഭിച്ചു. അതിൽ ചെറിയൊരു അഭിമാനം എനിക്ക് തോന്നാം. ഇതൊരു തോൽവി തന്നെയായിരുന്നു. എനിക്ക് വേണ്ടി കോൺഗ്രസിന് ഒന്നും ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. എങ്കിലും അവർ ഒരു മര്യാദയോടെ എന്നെ ഒരു വർക്കിംഗ് കമ്മിറ്റി അംഗമാക്കി’

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button