KeralaNews

പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അനുസരിച്ചല്ല തീരുമാനം; റവാഡയെ നിയമിച്ചത് ഭരഘടനാപരമായി: എം വി ഗോവിന്ദന്‍

റവാഡ ചന്ദ്രശേഖറെ ഡിജിപിയായി നിയമിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായ കര്‍ത്തവ്യമാണ് നിര്‍വഹിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് ഡിജിപിയെ തീരുമാനിക്കേണ്ടത്. അല്ലാതെ പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അനുസരിച്ചല്ല വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിഎസ്സി പോലെ സ്വതന്ത്രമായ ഒരു ഏജന്‍സിയാണ് യുപിഎസ്സി. അവരാണ് ഡിജിപി സ്ഥാനത്തേക്കുള്ള മൂന്നാളുടെ പേര് നല്‍കിയത്. അതില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേക്ക് ഒരാളെ തീരുമാനിക്കേണ്ടത്. ആ ഭരണഘടനാപരമായ കര്‍ത്തവ്യമാണ് മന്ത്രിസഭ ഇപ്പോള്‍ നിര്‍വഹിച്ചിരിക്കുന്നതും. അതിന്റെ ഭാഗമായുള്ള പ്രശ്നങ്ങള്‍ ചിലര്‍ ഇപ്പോള്‍ ബോധപൂര്‍വം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

‘കൂത്തുപറമ്പില്‍ ഞങ്ങളുടെ അഞ്ച് സഖാക്കളെ കൊലപ്പെടുത്തിയത് യുഡിഎഫ് സര്‍ക്കാരാണ്. കെ കരുണാകരന്റെ ഭരണകാലത്താണ് അത് സംഭവിച്ചത്. ഈ കാലങ്ങളില്‍ നിലവില്‍ വന്ന യുഡിഎഫ് സംവിധാനങ്ങളാണ് സിപിഎമ്മിനും ഇടതുപക്ഷത്തിനും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും എതിരെ മൃഗീയമായ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നടത്തിയിട്ടുള്ളത്. കൂത്തുപറമ്പിലും അത് തന്നെയാണ് സംഭവിച്ചത്. കൂത്തുപറമ്പില്‍ വെടിവെപ്പിനും ലാത്തി ചാര്‍ജിനുമൊക്കെ നേതൃത്വം നല്‍കിയത് ടി ടി ആന്റണിയും ഹക്കീം ബത്തേരിയുമാണ്. റവാഡ കേസില്‍ പ്രതിയായിരുന്നു എന്നത് ശരിയാണ്. എന്നാല്‍ അന്വേഷണ കമ്മീഷനും കോടതിയുമുള്‍പ്പെടെ അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കിയതാണ്’- എം വി ഗോവിന്ദന്‍ പറഞ്ഞു.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button