കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ പത്തു വയസ്സുകാരിക്കായുള്ള തെരച്ചിൽ പുനരാരംഭിച്ചു. രാത്രി എട്ടരയോടെ നിർത്തി വെച്ച തെരച്ചിൽ രാവിലെ ആറു മണിയോടെയാണ് തുടങ്ങിയത്.
വൈകീട്ട് നാലരയോടെയാണ് അമ്മയ്ക്കൊപ്പം കുളിക്കാനെത്തിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. 12 വയസ്സുള്ള മകനും 10 വയസ്സുള്ള മകളുമാണ് ഒഴുക്കിൽപ്പെട്ടത്. മകനെ അപകടം നടന്നയുടൻ എത്തിയ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും പത്തുവയസുകാരിയായ തൻഹ ഷെറിനെ രക്ഷിക്കാൻ സാധിച്ചില്ല.
ഒഴുക്കിൽപ്പെട്ട കുട്ടിക്കായി ഫയർഫോഴ്സ് സ്കൂബ ടീമും, വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. രാത്രി എട്ടരയായതോടെ താത്കാലികമായി തെരച്ചിൽ നിർത്തിവെയ്ക്കുകയും ചെയ്തു. പിതൃ സഹോദരൻ്റെ വിവാഹത്തിന് എത്തിയതായിരുന്നു പൊന്നാനിയിൽ നിന്നുള്ള കുടുംബം. മുക്കം, വെള്ളിമാട്കുന്ന്, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർഫോഴ്സ് സ്കൂബ ടീമാണ് നാട്ടുകാർക്കൊപ്പം തെരച്ചിൽ നടത്തിയത്.