ആനക്കൊമ്പ് കേസ്: മോഹൻലാലിന്റെ ഉടമസ്ഥാവകാശ ലൈസൻസ് നിയമവിരുദ്ധം; ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വിധി. ഇതോടെ ആനക്കൊമ്പ് കൈവശം വെച്ചതിനായുള്ള നടന്റെ ലൈസൻസ് റദ്ദായി. ഈ വിഷയത്തിൽ മോഹൻലാലിനും സംസ്ഥാന സർക്കാരിനും ഇത് കനത്ത തിരിച്ചടിയാണ്. ആനക്കൊമ്പ് കൈവശം വെക്കാനുള്ള നിയമപരമായ നടപടിക്രമങ്ങൾ സംബന്ധിച്ച് പുതിയ വിജ്ഞാപനം പുറത്തിറക്കാൻ കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി.
ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു. 2015-ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് കോടതി കണ്ടെത്തിയ പ്രധാന പിഴവ്. സാങ്കേതികവും നിയമപരവുമായ ഈ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയത്.
2011 ഓഗസ്റ്റിൽ എറണാകുളം തേവരയിലെ മോഹൻലാലിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. പിടിച്ചെടുക്കുന്ന സമയത്ത് ഇത് കൈവശം വെക്കാൻ നടന് ലൈസൻസ് ഉണ്ടായിരുന്നില്ല. പിന്നീട് മോഹൻലാലിന്റെ അപേക്ഷ പരിഗണിച്ച് സർക്കാർ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകി ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമപരമാക്കുകയായിരുന്നു.
എന്നാൽ, 2015-ൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുമ്പോൾ ബന്ധപ്പെട്ട വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ലെന്ന സർക്കാരിന്റെ നടപടിയിലെ പിഴവാണ് ലൈസൻസ് നിയമപരമായി അസാധുവാക്കാൻ കോടതിക്ക് കാരണമായത്. സർക്കാർ നടപടിയിലെ ഈ പിഴവ് മൂലം ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസിന് നിലനിൽപ്പില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.